നമ്മുടെ രാജ്യം സ്വതന്ത്രമാകുന്നതിനും മാസങ്ങൾക്കു മുൻപ് അതായത് 1945 ഡിസംബർ മാസം 7 തിയതി വെള്ളിയാഴ്ച്ച പത്താമുദയം നാളിൽ പരവൂരിൽ ആദ്യത്തെ റൊട്ടിക്കട ഉത്ഘാടനം ചെയ്യപ്പെട്ടു. ഇത് സോഡാക്കടയെന്നും റൊട്ടിക്കടയെന്നും അറിയപ്പെട്ടിരുന്നു.
മരുമക്കത്തായം നിലനിന്നിരുന്ന കാലം, സ്ഥാപകനായ എന്റെ അച്ഛൻ പി ഭാസ്കരന്റെ പ്രിയ അനന്തരവൾ സീതയുടെ പേര് കടയ്ക്കു നൽകി അതാണ് സീതാ ബേക്കറി.
ഫ്രിഡ്ജ് പോലും ഇല്ലാതിരുന്ന അക്കാലത്തു കടയിൽ തണുത്ത സോഡയും ഡ്രിങ്ക്‌സും കൊടുക്കുവാൻ അച്ഛൻ സൈക്കിളിൽ മാമൂട്ടിൽ പാലംവഴി മയ്യനാട് നിന്നും ഐസ് ബ്ലോക്ക് കൊണ്ടു വന്നശേഷമാണ് കട തുറന്നിരുന്നത്. തണുത്ത സോഡയും ഡ്രിങ്ക്‌സും ആയിരുന്നു അന്ന് ആളുകൾക്ക് ഏറെ പ്രിയം.
ഇന്നത്തെ ഉടമയായ ഞാൻ ‘ബി.രാജീവ് ‘ ജനിച്ചു ഏകദേശം 2 വർഷമായപ്പോൾ അച്ഛന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടു. പിന്നീട് അമ്മയായിരുന്നു എല്ലാത്തിനും പിന്നിൽ. അന്നു വാടക വീട്ടിലായിരുന്നു താമസം. പകൽ അച്ഛനെ സഹായികുമായിരുന്ന അമ്മ രാത്രി മിക്ച്ചർ ചിപ്സും ഹൽവയും ഉണ്ടാക്കുമായിരുന്നു.
കൊല്ലം ജില്ലയിലെ ആദ്യത്തെ ബേക്കറി എന്ന നിലയിൽ അച്ഛന് ബേക്ക് എന്ന ബേക്കറി അസോസിയേഷനിൽ നിന്നും അവാർഡും ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ 40 വർഷമായി ഞാനും 25 വർഷമായി എന്റെ ഭാര്യ ലിസിയും ഈ സ്ഥാപനത്തിന്റെ മേൽനോട്ടം വഹിച്ചു വരുന്നു. ഇന്ന് സീതാ ബക്കറി 15 ഓളം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും 20 ഓളം കുടുംബങ്ങൾക്ക് പരോക്ഷമായും ഉപജീവനമാർഗമാണ്.
ഈ സ്ഥാപനത്തിൽ ഉണ്ടാക്കുന്ന ഏതൊരു ആഹാര സാധനങ്ങളിലും ഒരു വിധത്തിലുമുള്ള പ്രിസർവേറ്റീവ്സ് ചേർക്കാതെ അന്നന്നു ഉണ്ടാക്കുന്നതാണ്. ക്വാളിറ്റിയും ടേസ്റ്റും റെസിപികളും കാത്തു സൂക്ഷിക്കുക എന്നതാണ് നമ്മുടെ ഏക ലക്ഷ്യം. കേരളത്തിന്റെ പല ഭാഗങ്ങളിലും ബേക്കറീ സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിനാൽ ഇതുവരെ സീതാ ബേക്കറിക്ക് മറ്റു ശാഖകളില്ല.